Pages

Wednesday, March 2, 2011

കനലെരിയുന്നു ആത്മാവിലെപ്പോഴും


മൌനമാണെന്‍റെ വാക്കുകള്‍
എങ്കിലും കനലെരിയുന്നു
ആത്മാവിലെപ്പോഴും
ഒരു നിശ്വാസമാണ്
ഉതിരുന്നതെങ്കിലും
മിന്നല്‍ പിണരുകള്‍
പായുന്നു ജീവതന്തുക്കളില്‍

ജീവന്‍റെ പാതിയാണെങ്കിലും
ജീവിതംപാതി, വിശപ്പ്‌പാതി
കൂലിപാതി, നീതി പാതി
നിയമംപാതി, മാനം പാതി
സമ്പാദ്യങ്ങള്‍ സഹനങ്ങള്‍
സ്വത്തുക്കള്‍ മുറിപാടുകള്‍

രുധിരമെത്ര കുടിച്ചുതീര്‍ക്കണം
പകയുടെ, വെറുപ്പിന്‍റെ
തുറിച്ചു നോട്ടത്തിന്‍റെ,
ചതിയുടെ, ആസക്തിയുടെ
സ്ഖലനത്തിന്നിരയായി
വീണുടയാതിരിക്കുവാന്‍

ഇനിയുമെത്ര നഗരവഴികള്‍
പാഠശാലകൾ‍, തൊഴിലിടങ്ങള്‍
റെയില്‍പാതകൾ‍, ബസ്‌സ്റ്റോപ്പുകള്‍
ഇരുട്ടുമുറികൾ‍, പീടികതിണ്ണകള്‍
ഗ്രാമപാതകൾ‍, കുറ്റിക്കാടുകള്‍
മുറിച്ചു കടക്കണം ഞാന്‍
ഭയക്കാതെ, വഴിയാത്രയില്‍
കണ്‍ ചിമ്മാതെ ഉണര്‍ത്തി
വെയ്ക്കണം കാമവെറിയുടെ
വിരലുകള്‍ പതിയാതെ
ജീവിതപാത പിന്നിടാന്‍
എന്‍റെ പെണ്മക്കളെ..?

Saturday, February 12, 2011

ജീവിതം പകുത്തപ്പോള്‍


വഴിതെറ്റി വന്ന കാറ്റില്‍
ഇലകള്‍ കൊഴിയുന്നപോലെ
ദിവസങ്ങള്‍ അങ്ങനെ
വെറുതെ തീരുകയാണ്
ആയുസ്സിന്‍റെ വര്‍ഷങ്ങള്‍
ആരൊക്കെയോ എപ്പോഴൊക്കെയോ
ആവശ്യത്തിനും അല്ലാതെയും
പകുത്തെടുത്ത കഷണങ്ങള്‍

ചേരുവകള്‍ എല്ലാം
പാകത്തിന് പുരട്ടിയത്
തേനില്‍ മുക്കിയെടുത്തു
എരിതീയില്‍ പൊള്ളിച്ചത്
എരിവില്‍ മാത്രം മുക്കി
എടുത്ത് കണ്ണ് നിറച്ചത്
ഉപ്പിലിട്ടു എന്നേക്കുമായി
ഭരണിയില്‍ സൂക്ഷിക്കുന്നത്
വേകാതെ രുചിച്ചു കടിച്ചു
തുപ്പിയതും, വലിച്ചെറിഞ്ഞതും

പ്രാണന്‍ പകുത്ത്‌, ജീവരക്തം
നനച്ചു വളര്‍ത്തി വേരുറച്ചത്
മറ്റാര്‍ക്കോ തണല്‍മരമായ്‌
ഇനി നിനക്ക് പകുക്കാന്‍
അവശേഷിപ്പൊന്നുമില്ല
മടുപ്പിന്റെ തണുപ്പരിച്ച
ജീവന്‍റെ നീര്‍ച്ചാലിലെ
കുടിക്കാനും കുളിക്കാനും
കൊള്ളാത്ത കറുത്തജലം മാത്രം

Saturday, January 1, 2011

പണയാധാരങ്ങള്‍

സ്വപ്‌നങ്ങള്‍ എറിഞ്ഞു കളഞ്ഞ്
കനല്‍ക്കാറ്റില്‍ മുഖം ഒളിച്ച്
ഭാഗ്യങ്ങളുടെ ഖനി തേടിപ്പോയത്
ജിവിതത്തിന്റെ പണയാധാരംതിരിച്ചെടുക്കാന്‍

എനിക്കുംനിനക്കും ഇനി ഒരു ലോകമെന്ന്
തീന്മേശയിലെ കപ്പുകള്‍ക്കിരുപുറമിരുന്ന്‍
പറഞ്ഞുറപ്പിച്ചിട്ടും നീ ഒപ്പ് വെച്ചത്
മരക്കൊമ്പിലെ മരണ പത്രത്തില്‍

ആര്‍ത്തികളുടെ കോണികയറാന്‍
കീറികളഞ്ഞത് സൌഹൃദങ്ങളുടെതാളുകള്‍
വിഴുപ്പുകളുടെ ഭ്രൂണങ്ങള്‍ഞെരിച്ചുകളഞ്ഞത്
പ്രണയത്തിന്‍റെ ഉള്‍തുടിപ്പുകള്‍

ഉള്ളവനും ഇല്ലാത്തവനുമിടയിലെ അകലം
കുറയ്ക്കാന്‍ കരാറുകള്‍ ഉറപ്പിച്ചപ്പോള്‍
പണയത്തിലായത് കര്‍ഷകന്റെ പ്രമാണങ്ങള്‍
നിറഞ്ഞത് സ്വിസ് ബാങ്കിലെ പണപ്പെട്ടികള്‍

സമ്പന്നന്റെ രതിസാമ്രാജ്യങ്ങള്‍ക്ക്
കടലോരം കടം കൊടുത്തപ്പോള്‍
മുങ്ങിപ്പോയത് മുക്കുവന്റെ ചാളകള്‍
കടല്‍കടന്നെത്തിയത് മുഖംമൂടിയവര്‍

കാട്ടിലെ ചോലകള്‍ക്ക് കുടപിടിച്ചമരങ്ങള്‍
വിറ്റ്‌ സിമന്റ് നഗരം പണിതപ്പോള്‍
കെട്ടുപോയത് കാട്ടുപെണ്ണിന്റെ മാനവും
വറ്റിവരണ്ടത് നാട്ടിലെ നദികളും

ജലസമൃദ്ധിയ്ക്കു നഗരംപണയം വെച്ചപ്പോള്‍
ജലസമാധിയടഞ്ഞത് ഗ്രാമങ്ങള്‍
വിണ്ടുകീറിയ കുന്നിന്‍ചെരിവുകള്‍
പക്ഷികളുടെ ശരപഞ്ജരങ്ങള്‍

വേനല്‍ മഴയില്‍ ഉരുള്‍പൊട്ടിച്ച് ഋതുക്കള്‍
പ്രകൃതിയുടെ കരാറുകള്‍ തിരുത്തിയപ്പോള്‍
കാലം ദിശയറിയാതെ തളര്‍ന്നിരുന്നു
തിരിച്ചെടുക്കാനാവാത്ത പണയാധാരംപോലെ