Pages

Saturday, January 1, 2011

പണയാധാരങ്ങള്‍

സ്വപ്‌നങ്ങള്‍ എറിഞ്ഞു കളഞ്ഞ്
കനല്‍ക്കാറ്റില്‍ മുഖം ഒളിച്ച്
ഭാഗ്യങ്ങളുടെ ഖനി തേടിപ്പോയത്
ജിവിതത്തിന്റെ പണയാധാരംതിരിച്ചെടുക്കാന്‍

എനിക്കുംനിനക്കും ഇനി ഒരു ലോകമെന്ന്
തീന്മേശയിലെ കപ്പുകള്‍ക്കിരുപുറമിരുന്ന്‍
പറഞ്ഞുറപ്പിച്ചിട്ടും നീ ഒപ്പ് വെച്ചത്
മരക്കൊമ്പിലെ മരണ പത്രത്തില്‍

ആര്‍ത്തികളുടെ കോണികയറാന്‍
കീറികളഞ്ഞത് സൌഹൃദങ്ങളുടെതാളുകള്‍
വിഴുപ്പുകളുടെ ഭ്രൂണങ്ങള്‍ഞെരിച്ചുകളഞ്ഞത്
പ്രണയത്തിന്‍റെ ഉള്‍തുടിപ്പുകള്‍

ഉള്ളവനും ഇല്ലാത്തവനുമിടയിലെ അകലം
കുറയ്ക്കാന്‍ കരാറുകള്‍ ഉറപ്പിച്ചപ്പോള്‍
പണയത്തിലായത് കര്‍ഷകന്റെ പ്രമാണങ്ങള്‍
നിറഞ്ഞത് സ്വിസ് ബാങ്കിലെ പണപ്പെട്ടികള്‍

സമ്പന്നന്റെ രതിസാമ്രാജ്യങ്ങള്‍ക്ക്
കടലോരം കടം കൊടുത്തപ്പോള്‍
മുങ്ങിപ്പോയത് മുക്കുവന്റെ ചാളകള്‍
കടല്‍കടന്നെത്തിയത് മുഖംമൂടിയവര്‍

കാട്ടിലെ ചോലകള്‍ക്ക് കുടപിടിച്ചമരങ്ങള്‍
വിറ്റ്‌ സിമന്റ് നഗരം പണിതപ്പോള്‍
കെട്ടുപോയത് കാട്ടുപെണ്ണിന്റെ മാനവും
വറ്റിവരണ്ടത് നാട്ടിലെ നദികളും

ജലസമൃദ്ധിയ്ക്കു നഗരംപണയം വെച്ചപ്പോള്‍
ജലസമാധിയടഞ്ഞത് ഗ്രാമങ്ങള്‍
വിണ്ടുകീറിയ കുന്നിന്‍ചെരിവുകള്‍
പക്ഷികളുടെ ശരപഞ്ജരങ്ങള്‍

വേനല്‍ മഴയില്‍ ഉരുള്‍പൊട്ടിച്ച് ഋതുക്കള്‍
പ്രകൃതിയുടെ കരാറുകള്‍ തിരുത്തിയപ്പോള്‍
കാലം ദിശയറിയാതെ തളര്‍ന്നിരുന്നു
തിരിച്ചെടുക്കാനാവാത്ത പണയാധാരംപോലെ