Pages

Friday, June 17, 2011

ഒരുതുള്ളി മഴ

വസന്തമില്ലെനിക്ക് പൂത്തുലയുവാന്‍
വര്‍ഷമില്ല തളിരിലകള്‍ നീട്ടുവാന്‍
ശിശിരമില്ല ഇലകള്‍ പൊഴിക്കുവാന്‍
ഹേമന്തമില്ല  ഇളവെയിലേല്‍ക്കുവാന്‍

എത്ര ഗ്രീഷ്മങ്ങളായീ മരുഭൂമിയില്‍
എരിഞ്ഞു തീരുന്നു ജന്മമെങ്കിലും
ഏതോരാവിലൊരുതുള്ളി മഴ
ചിരിതൂകി വീണു നെറുകയില്‍

ഋതുക്കള്‍ നൃത്തമാടിതളര്‍ന്ന തരുക്കളില്‍
എത്ര തളിരുകളടര്‍ന്നു ,വിടരാതെ
പൂമൊട്ടുകളെത്ര വാടിക്കൊഴിഞ്ഞു
പാകമെത്താതെ പൊഴിഞ്ഞെത്രപഴങ്ങള്‍

ഏറെനന്മചൊരിഞ്ഞേകിയ ജന്മമെങ്കിലും
പോരപോരെന്നു കേഴുന്നു മര്‍ത്ത്യനും
ഒരിറ്റ്ജലം  മാത്രമെന്‍ സൌഭാഗ്യം
ഉയിരിന്നൊരില ബാക്കിയാണിപ്പോഴും

ചിറകു കുഴഞ്ഞെത്തുന്ന പക്ഷിക്കും
വഴിതെറ്റി മരുവിലലയുന്ന പാന്ഥനും
ഒരുവേള ക്ഷീണമകറ്റുവാന്‍ തണല്‍
വിരിച്ചുനില്‍ക്കുന്നീ “ഗാഫി”ന്‍റെചില്ലകള്‍

ചുറ്റിപ്പിടിക്കുന്നു പ്രതീക്ഷപോല്‍
വിട്ടുപോകാതെ കനവിന്‍റെ നാമ്പുകള്‍
എത്രഗ്രീഷ്മങ്ങള്‍ ചുട്ടുപൊള്ളിക്കിലും
എനിക്കായ്‌പെയ്യുമൊരു തുള്ളിമഴപിന്നെയും
----------------------------------------------------------------------------------------------
മരുഭൂമിയില്‍ വീഴുന്ന  ഒരുതുള്ളി മഴയില്‍  പതിറ്റാണ്ടുകള്‍ ജീവിക്കാന്‍
“ഗാഫ്” മരത്തിനു കഴിയുമെന്ന് പറയപ്പെടുന്നു..

(ചിത്രത്തിനു കടപ്പാട്: ഗൂഗിള്‍ )