Pages

Sunday, December 23, 2012

മരണമേ.....ഇത്തിരി .....



മരണമേ നീയെങ്കിലും ഇത്തിരി
കരുണ ഇവളോടു കാണിക്കുക  
ചോരവാര്‍ന്നു പിളര്‍ന്ന നെഞ്ചിലെ
പ്രാണന്റെ കണികയും ഊറ്റിയെടുക്കുക  
മതിമതിയിനി ആവതില്ലമിടിക്കുവാന-
വസാനശ്വാസത്തിനായ് പിടയുമാജീവനു

കാത്തു കാത്തിരുന്നമ്മതന്‍ കണ്ണില്‍
കാലം അരിച്ചെടുത്ത  ഓര്‍മ്മകള്‍
വെള്ളിക്കൊലുസ് കിലുക്കിയ ബാല്യവും
കണ്മഷി ഊറിച്ചിരിച്ച കൌമാരവും
പട്ടുപോല്‍  മൃദുലമാ പൂവുടല്‍
എത്രക്രൂരമായ്‌ കൊത്തിരസിച്ചവര്‍

വാതില്‍ തുറന്നെത്തിയ നിലവിളിയെന്‍ 
കാതില്‍ ചോര  കോരിയൊഴിക്കവേ
നിന്‍ഗര്‍ഭപാത്രം തുളച്ചിറക്കിയ ദന്ടെന്റെ
മിഴികള്‍ രണ്ടും തുരന്നിറങ്ങുന്നിതാ

മരണ വണ്ടിയിലിരിക്കയാണ് ഞാന്‍
ഹൃദയം നിലച്ചുപോകുന്ന മാത്രകള്‍
കേക്കുന്നുണ്ടകലെയായ് ഓടിയെത്തുന്ന
ഇനിയുംമരിക്കാത്ത നന്മതന്‍ കാഹളം

എറിഞ്ഞുവീഴ്ത്തണം പേപിടിച്ചനായ്ക്കളെ
ഏതു കാട്ടില്‍ പോയൊളിചിരുന്നാലും
ഇഴഞ്ഞു തീര്‍ക്കാന്‍ വിടുക വരിയുടച്ച
നരകജന്മങ്ങള്‍ തന്‍ ആയുസ്സൊടുങ്ങുംവരെ  

ഉണരട്ടെ മനസാക്ഷികള്‍,പഠിപ്പിക്ക മക്കളെ   
കാമാര്ത്തിയില്ലാതെ കാണുവാനുടലുകള്‍
ഓര്‍ക്കേണ്ട മകളായ് ,കൂടെപിറന്നവളായ്
മറക്കാതിരിക്കണം സഹജീവിയെന്നെങ്കിലും 

----------------------------------------------------------------------
(കാമവെറിയില്‍ നിസ്സഹായരായ് പിടഞ്ഞുവീണ 
എല്ലാ കുഞ്ഞുങ്ങളുടെയും ഓര്‍മ്മയ്ക്ക്‌ മുന്നില്‍ 
ഈ ലോകത്ത് ജീവിക്കേണ്ടി വന്നതത്തിന്റെ ആത്മനിന്ദയോടെ ....)     

Monday, December 17, 2012

വായനയ്ക്കെടുക്കാത്ത വാക്കുകള്‍


ഒറ്റമുറിയില്‍ ഇരുട്ടിന്‍റെ
പ്രാണന്‍ പകുത്തിടിവെട്ടി-
പ്പെരുമഴ പെയ്ത രാത്രിയില്‍
നീ കുറിച്ചിട്ടു പോയതാണാ-
പഴം ചുമരിലെ  തൂങ്ങുന്ന  
പൊട്ടിയ കണ്ണാടിയില്‍ ......

ഒട്ടിപ്പിടിയ്ക്കാതെ വിട്ടുകൊടുക്കാന്‍
പഠിയ്ക്കുന്നതാണെന്‍റെ  സ്നേഹം

മറവിയുടെ തീര്‍ഥാടനങ്ങളില്‍
മായാത്ത അടയാളങ്ങള്‍പോല്‍
മാര്‍ബിള്‍ പതിച്ച ചുമരിലെ
മുഖം ചിരിക്കാത്ത കണ്ണാടിയില്‍
ഹൃദയം കൊത്തിവലിച്ചു
തെളിയുമാ വാക്കുകളിപ്പോഴും

സ്വാര്‍ത്ഥമോഹം പുതച്ച
ആത്മദാഹം സ്നേഹ -
മെന്നുഞാന്‍  കലഹിയ്ക്കവെ ,
സ്നേഹത്തിന്നര്‍ത്ഥം വെറുതെ
തിരയാതിരിക്കെന്നു ചൊല്ലി
ചിരിച്ചു നീ മറഞ്ഞ രാത്രിയും

ഏഴു കടലും കരയും
വലംവെച്ചു ക്ഷീണിച്ചു
എരകപ്പുല്ലു തറച്ചൊരെന്‍
പാദങ്ങള്‍, പതിന്നാലു
ലോകങ്ങളും ചുറ്റി, നിന്നെ -
തിരഞ്ഞു ,പുകയുന്നു കണ്ണുകള്‍

കണ്ടതില്ലെവിടെയും വിട്ടു-
കൊടുക്കാന്‍ പഠിച്ച സ്നേഹത്തെ

നീതിത്തുലാസ്സിന്‍റെ തട്ടിലെ
വിധിപറയാനാവാത്ത
അന്യായക്കെട്ടു പോല്‍
മടക്കി വെയ്ക്കട്ടെ ഞാന്‍
നിന്‍റെ വാക്കുകള്‍ ,പുതുലോകം
വായനയ്ക്കെടുക്കാത്ത വാക്കുകള്‍

Thursday, November 8, 2012

ഇടിന്തകരയിലെ പെണ്‍കുട്ടി ചോദിക്കുന്നു




വെയില്‍ ആളുകയാണ്,ഞാനിപ്പോള്‍
തലമാത്രമുള്ളൊരു മണ്‍കൂന
എനിക്കുചുറ്റും കരയിലും കടലിലും
ഒരുപാടു തലകളുണ്ട് ,അവയ്കെല്ലാം
മുകളില്‍ ആണവനിലയത്തിലെ
ചുവന്നവെളിച്ചം മിന്നികത്തുന്നു

വലിയവലിയ കാര്യങ്ങള്‍ എനിക്കറിയില്ല
എങ്കിലും സ്വപ്‌നങ്ങള്‍ കാണാന്‍ ഇഷ്ടമാണ്
ഉറക്കംകെടുത്തുന്ന സ്വപ്നങ്ങളില്‍
തീപിടിചോടുന്ന പെണ്‍കുട്ടി അലറിക്കരയുന്നു.,
സുനാമിതിര നക്കിയെടുത്ത എന്‍റെവീട്ടിലെ
തൊട്ടിലില്‍കിടന്ന പളുങ്ക്കണ്ണുള്ള മുത്തിന്റെ
നിര്‍ത്താതെയുള്ള കരച്ചില്‍ കേള്‍ക്കുന്നു

ഏറ്റവുംവലിയ ജനാധിപത്യരാജ്യം
എന്റെ നാടെന്ന് പുസ്തകത്തിലുണ്ട്
ഇരുളില്‍ കടല്‍കടന്ന് വരുന്ന കറുത്ത
തോണിയിലാണ് അല്പം ഭക്ഷണമെത്തുന്നത്
ഞങ്ങളുടെ ഗ്രാമത്തിലേക്കുള്ള വഴി
അടചിട്ടിരിക്കയാണ്,കടകളും പൂട്ടിച്ചു
അനേകം പട്ടാളക്കാര്‍ കാവല്‍ നില്‍ക്കാന്‍
ഇവിടെ എന്ത് യുദ്ധമാണ് നടക്കുന്നത് ?
ജീവനുംജീവിക്കാനുമാണ് ഈ നിശ്ശബ്ദ
സമരമെന്നു നിങ്ങളും കാണുന്നില്ലേ?

ആ ചുവന്നകണ്ണുള്ള ഭൂതം തുപ്പുന്നതീയില്‍
കടലിലെ മീനെല്ലാം ചത്തൊടുങ്ങുമെന്നും
ഞങ്ങളൊക്കെ വെന്തുചാകുമെന്നു
എല്ലാവരും പറയുന്നു , ഇതെല്ലാംകല്ലുവെച്ച
നുണയെങ്കില്‍ കടലോരത്തെ കണ്ണാടിവീടുകള്‍----
ക്കരികിലീ ഭൂതത്തെ വെക്കാത്തതെന്താണ്?

ഞങ്ങളുടെ വീടുകള്‍ ഒറ്റമുറികളാണ്
വെളിച്ചത്തിനു ഒരു ബള്‍ബു മാത്രം
വലിയ വലിയ ജനനന്മകള്‍ക്കായി
ഞങ്ങളെ ഇങ്ങനെ ഭയത്തിന്‍റെകടലിട്ടു
കൊല്ലാതെ കൊല്ലുന്നതെന്തിനാണ്?
പുഴുക്കള്‍ക്കും പൂക്കള്‍ക്കും ദരിദ്രര്‍ക്കു-
മെല്ലാം താമസിക്കാനുള്ളതല്ലേ ഈ ഭൂമി?

(Pic courtsey: Google)

Monday, September 24, 2012

അരികെ തുടിക്കുന്ന ഹൃദയമേ.....




















നീളുമീ ആകാശകോണിപ്പടികള്‍ നാം
ക്ഷീണമറിയാതെ കയറിവന്നതും
മായുമീ  സന്ധ്യാംബരചോട്ടിലെ
നക്ഷ്ത്രമുല്ലകള്‍ നോക്കി ചിരിച്ചതും

മലമുകളിലെ കല്‍ക്കോണില്‍
മറയുമാ സൂര്യനെ നോക്കിനാം
വിളറി വരവീണചുണ്ടുകള്‍
ഇറുകെപൂട്ടി അനങ്ങാതെ നിന്നതും

മേഘശകലങ്ങള്‍ തൊട്ടുതലോടി
സ്നേഹവര്‍ഷം പൊഴിച്ചതും
ഒറ്റക്കുടക്കീഴില്‍ വിറച്ച തനുക്കള്‍
ഒന്നായ്‌ ചേര്‍ന്നു ചൂടുപകര്‍ന്നതും

കാറ്റിന്‍റെ കൈപിടിചെത്തി പുകമഞ്ഞു
വെണ്‍പട്ടു നിവര്‍ത്തി പുതപ്പിച്ചു
തെല്ലിട ,പിന്നെ ചുരുട്ടിയെടുത്തു
പോകുന്നതിന്‍ മുമ്പൊരുമാത്രയില്‍

ആയിരംരാത്രിതന്നാര്ത്തി ചതച്ചചുണ്ടുകള്‍
ആര്ദ്രമായ്‌ നീ മെല്ലെ നുകരവേ
ജന്മാന്തരങ്ങള്‍ക്കപ്പുറമെത്തി നാം
ആദ്യചുംബന നിര്‍വൃതിയിലലിഞ്ഞതും  

ആത്മാവിന്നടിത്തട്ടോളം എത്തിയ
ആനന്ദബാഷ്പ ധാരയില്‍ മുങ്ങവെ
ആകാശനീലിമ നിറച്ച സ്വപ്‌നങ്ങള്‍
ആരതിയുഴിഞ്ഞു നാണിച്ചു നിന്നതും

മഞ്ഞുപോല്‍ കുടഞ്ഞീ ഓര്‍മ്മകള്‍
മങ്ങിയ നിലാവിലുപേക്ഷിച്ചു പോക
താഴ്വാരത്തില്‍ കാത്തുനില്‍പ്പതാ-
അശാന്തമാണെങ്കിലും ജീവിതം  

ഭയമരുത്, വേച്ചുപോകില്ല തളര്‍ന്നപാദങ്ങള്‍
നനയുമെന്‍ കണ്ണില്‍ നിന്നുതിരില്ല കണങ്ങള്‍
അരികെ തുടിക്കുന്ന ഹൃദയമേ നിന്‍
മിടിപ്പുകളീ പ്രാണനുകൂട്ടായിരിക്കുമെന്നും 

Wednesday, September 5, 2012

വര്‍ഷത്തിലെ വേനല്‍രാത്രികള്‍











ഋതുക്കളുടെ കലണ്ടര്‍
ഭൂമി മറിച്ചുനോക്കി
കണക്കുതെറ്റാത്ത കള്ളികളില്‍  
അടയാളപ്പെടുത്തിയിട്ടുണ്ട്
ഇത് വര്‍ഷരാത്രികള്‍ ...
ഇടിവെട്ടി, കാടലച്ച്
കടലിളക്കി, കരതണുത്ത്
മഴ പെയ്യുന്ന രാത്രികള്‍


കാറ്റിനോട് മിണ്ടാതെ
കടലിനോടു പറയാതെ
മഴ എവിടേയ്കാണ്
യാത്രപോയത്?
കാത്തിരുന്നു കരള്‍പുകഞ്ഞു
മഴപ്പക്ഷി തലതല്ലി ചത്തു


ഇലപൊഴിച്ച മരങ്ങള്‍ ശിലകളായി
മുളയ്ക്കാത്ത വിത്തുകള്‍
തൊണ്ടയില്‍ കുരുങ്ങി
മുയലുകള്‍ക്ക് ശ്വാസം നിലച്ചു
പുഴ, മണല്‍ക്കുഴികളില്‍
മുങ്ങിത്താണു, കരയ്ക്കു-
കയറിയ മത്സ്യങ്ങൾ കൊത്തി
പക്ഷികള്‍ക്കു പനിപിടിച്ചു


നിശാവീഥിയില്‍ നടക്കാനിറങ്ങിയ
നക്ഷത്രക്കുഞ്ഞുങ്ങൾ കാലുവെന്ത്
നക്ഷത്രഖബറില്‍ കരിഞ്ഞുവീണു
തേന്‍വറ്റിയ പൂക്കളില്‍ ശലഭങ്ങള്‍
ദാഹിച്ചു പിടഞ്ഞു ഒടുങ്ങി
മുളങ്കാട് പാട്ട് നിര്‍ത്തി


ജഠരാഗ്നിയിലും തളിര്‍ക്കുന്ന രതി
മാളങ്ങളില്‍ ചുരുണ്ടു കിടന്നു
ഉമിനീരിന്‍റെ നനവുപോലുമില്ലാത്ത
ചുണ്ടുകളില്‍ ചുംബനങ്ങള്‍ കരിഞ്ഞു   
രതിശില്പങ്ങള്‍ കൊത്തിവെയ്ക്കാന്‍
ഇനിയൊരു നൃപന്‍ എവിടെ?
കൊണാര്‍ക്കിലെ രഥസൂചി എപ്പോഴും
മധ്യാഹ്നത്തില്‍ തറഞ്ഞുനില്‍ക്കുന്നു.


മഴമേഘങ്ങള്‍ മലനീന്തി വരുന്നുണ്ട്
മെഴുക്കു പുരണ്ട നീരാവിക്കു
വാനോളമുയരാന്‍ ആവുന്നില്ലല്ലോ
ചിറകടിച്ചെത്തിയ മണല്‍ക്കാറ്റ്
താഴ്വാരത്തിന്റെ ഉടയാട നീക്കവെ  
മിഴിവറ്റിയ ചോലകള്‍ പുതച്ചു
വര്‍ഷരാത്രിയുടെ കുളിരുമ്മയോര്‍ത്തു
കാലരാത്രിക്കായ് ഭൂമി കാത്തുകിടന്നു   


Friday, May 25, 2012

നമുക്ക്‌ മനുഷ്യരാവാം ...


കാലദേശങ്ങള്‍ പിന്നിട്ട്  ദിക്കുകള്‍തോറും
സ്നേഹത്തിന്‍റെ കഥകള്‍ പറഞ്ഞുനടന്ന കാറ്റ്‌
കറുത്ത രക്തം നിറഞ്ഞ ഹൃദയങ്ങള്‍
കണ്ടു കണ്ടു ചകിതയായ്, മനുഷ്യരെ തേടി
കരയ്ക്കും കടലിനും മീതെ അലയുകയാണ്

സൌഹൃദത്തിന്റെ അയല്‍പ്പക്കങ്ങള്‍പോലെ
അതിരുകളില്ലാത്ത കരകള്‍ ഏതു വെറുപ്പിന്‍റെ
കുടഞ്ഞെറിയലിലാവാം ചിതറിത്തെറിച്ചത്?
കാലമൊഴുക്കിയ കണ്ണീര്‍ സമുദ്രങ്ങളായോ?

ഭൂഖണ്ഡങ്ങളില്‍ നിന്നും ഭൂഖണ്ഡങ്ങളിലേയ്ക്ക്
യാത്രയാകുമ്പോള്‍ ചരിത്രത്തിന്‍റെ
അവകാശികള്‍ മതങ്ങളാണെന്നു കേട്ട്
കടലും കരയും ഒരുപോലെ ചിരിച്ചു

അന്നത്തിനും അധിനിവേശങ്ങള്‍ക്കും
മണ്ണിനെയും പെണ്ണിനെയും കീഴടക്കി
ഉയിര്‍പ്പിന്റെ അടയാളങ്ങള്‍ ബാക്കിയിട്ടു
മനുഷ്യര്‍  നടന്നുതീര്‍ത്ത വഴികളൊക്കെ
ജലമറ്റ്, കനിവറ്റ്‌, തണലറ്റ്, തരിശായി

പ്രാണന്‍ എടുത്തും, കൊടുത്തും
അതിരുകള്‍ നാം കാത്തു വെച്ചാലും
ഇനി ഏതു ഉല്‍ക്കയിലാവാം
കരകള്‍ വീണ്ടും കഷണങ്ങളാവുക ?
അതുവരേയ്ക്കും നമുക്കു ചുവന്ന
ഹൃദയമുള്ള മനുഷ്യരാവാം

ഇടവേളയുടെ ഇത്തിരി നിമിഷം
ഭൂമിയുടെ കനിവില്‍ നട്ടുവളര്‍ത്തി
ഇല്ലാത്തവന്റെയും വിശപ്പാറ്റി
സ്നേഹത്തിന്റെ വെള്ളിനിലാവില്‍
കലഹത്തിന്റെ കറുപ്പ് മായ്ച്ചു
നമുക്ക്‌ വെൺപ്രാവുകളെ സ്വപ്നം കാണാം

Saturday, April 14, 2012

സ്വപ്നത്തിന്‍റെ വിരല്‍ത്തുമ്പ്

'സ്വപ്നം നനയ്ക്കുന്ന കണ്ണുകള്‍ '

തെല്ലൊരമ്പരപ്പോടെയാണ് തപനെ നോക്കിയത്. ഒരിക്കല്‍ പോലും സ്വാന്തന്ത്ര്യം കാട്ടാത്ത ഒരാള്‍ ... ഒരാഴ്ചയായി ഈ പരിശീലന ക്യാംപില്‍ ..

ഹഹഹ ..എന്താപ്പോ ഒരു സാഹിത്യം? അതും പോകാന്‍ നേരം ?

പെട്ടെന്ന് മുഖം കുനിച്ച് മേശപ്പുറത്ത ചിതറി കിടന്ന ചാര്‍ട്ടുകള്‍ ചുരുട്ടി എടുത്തു നടന്നു പോകുമ്പോള്‍ അയാള്‍ വിളിച്ചു പറഞ്ഞു,

‘ഹേയ്, വെറുതെ പറഞ്ഞതല്ല...’

പഴയ നാലുകെട്ടിന്റെ മാതൃകയിലുള്ള ട്രെയിനിംഗ് സെന്ററിന്റെ മുറ്റത്ത്‌ വെള്ളരി പന്തലിലെ നിറയെ വെളുത്ത പൂക്കളെ നോക്കിയിരിക്കുമ്പോഴും ഞാന്‍ അയാളെ പറ്റി ഓര്‍ക്കുകയായിരുന്നു ..അല്പസമയത്തിനുള്ളില്‍ യാത്രയ്ക്കുള്ള വേഷവുമായി ഗായത്രി വന്നു ചോദിച്ചു ...

നീ ഇവിടെ ഇരിക്കയാണോ യാമിനി? ഓ, ഇന്നത്തെ സ്വപ്‌നങ്ങൾ ആകാശ വെള്ളരികള്‍ ആയിരിക്കുമല്ലേ? വന്നേ, എല്ലാരും യാത്രപറയാന്‍ കാത്തു നില്ക്കുന്നു. എവിടെ നിന്റെ ടീം ലീഡര്‍ ?

അയാള്‍ പോയി.

പോയോ? എന്തൊരു സാധനം? ഇത്രയും നാള്‍ ഒന്നിച്ചു വര്‍ക്ക് ചെയ്തിട്ട് ഒരു വാക്കുപോലും പറയാതെ പോയോ?

ഉം... ഞാന്‍  അലസമായി മൂളി.

അയാള്‍ പോട്ടെ, നീ നടക്ക്.. എന്റെ ട്രെയിനിന്റെ സമയം ആയി ..

വേഗം പായ്ക്ക് ചെയ്തു ഗായത്രി തയ്യാറായി. എവിടെയോ നഷ്ടപ്പെട്ട മനസ്സുമായി ഇരിക്കുന്ന എന്നെ നോക്കി അവളും അല്പ നേരം നിന്നു.

നോക്ക്.. നീ ഇവിടെ തനിച്ച് ... എന്റെ കൂടെ പോരൂ. നാളെ നമുക്ക് രണ്ടാള്‍ക്കും കൂടി ഓഫീസിലേയ്ക്ക് പോകാം .. ഗോപന്‍ ഇപ്പോള്‍ തന്നെ അഞ്ച് തവണയായി വിളിക്കുന്നു ... ഇറങ്ങിയില്ലേ എന്ന് ചോദിച്ചു...

ഹേയ് ...നീ പൊയ്ക്കോളൂ.. എനിക്കിതൊക്കെ ശീലമല്ലേടാ.. ?

 ഗായത്രിയെ യാത്രയാക്കി മുറിയുടെ വാതിലടച്ചു കട്ടിലില്‍ കയറി കിടന്നു. പിന്നെ കൈയെത്തി മൊബൈല്‍ ഫോൺ എടുത്തു. വെറുതെ പേരുകള്‍ സ്ക്രോള്‍ ചെയ്തു... ആരെയും വിളിക്കാന്‍ തോന്നിയില്ല. ഫോണ്‍ തിരികെ വെയ്ക്കാന്‍ തുടങ്ങിയപ്പോള്‍ മെസ്സേജ് വന്നതിന്റെ വെളിച്ചം മിന്നിമറഞ്ഞു. ഗായത്രി ഇത്രവേഗം ട്രെയിനില്‍ കയറിയോ.?  മെസ്സേജ് തുറന്നു..

If u feel to talk....Pls ..

പരിചയം ഇല്ലാത്ത നമ്പര്‍ .. എങ്കിലും എനിക്കുറപ്പായിരുന്നു .അതയാൾ തന്നെയാവും... ഹും, എന്തൊരു ഈഗോ ഉള്ള മനുഷ്യന്‍!

കഴിഞ്ഞ ശനിയാഴ്ച നാട്ടിലെയ്ക്കുപോകാന്‍ ഉച്ചയ്ക്ക് ഓഫിസില്‍ നിന്നും ഇറങ്ങി. തലേ ദിവസം പാക്ക്‌ ചെയ്യാഞ്ഞതിനാല്‍ ഹോസ്റ്റലില്‍ നിന്നിറങ്ങുമ്പോഴേ നേരം വൈകി. തിരക്ക് പിടിച്ച് റെയില്‍വേ സ്റ്റെഷനിലേക്ക് നടക്കുമ്പോഴാണ് ഗായത്രിയുടെ ഫോണ്‍ വന്നത്..

‘ഹഹഹ ..നീലക്കുറിഞ്ഞി പൂത്തുലഞ്ഞ മലനിരകളുടെ താഴ്വാരങ്ങളിലേയ്ക്ക് നമ്മള്‍ ഒന്നിച്ചു പറക്കാന്‍ പോകുന്നു..’

‘നിന്റെ ഒടുക്കത്തെ ഒരു സാഹിത്യം... എനിക്ക് ഇപ്പോൾ കേള്‍ക്കാന്‍ സമയം ഇല്ല ... രാത്രിയില്‍ വിളിക്കാം.. അപ്പോള്‍ നിന്റെ തലയും തണുത്തിട്ടുണ്ടാവും.’

‘ശ്ശോ.. ഉള്ള മൂഡ്‌ കളഞ്ഞു. അതേ നീ ട്രെയിനില്‍ കയറണ്ട ..ഞാന്‍ പ്ലാട്ഫോമില്‍ ഉണ്ട്.’.

സ്റ്റേഷന്റെ വാതില്‍ക്കല്‍ തന്നെ ഗായത്രി നില്ക്കുന്നു.

‘നീ വീട്ടില്‍ പോകുന്നില്ലേ? ഇതെന്താ കയ്യും വീശി?’

ഈ ആഴ്ച വീട്ടില്‍ പോക്ക് നടക്കില്ല. നമുക്ക് രണ്ടാള്‍ക്കും മൂന്നാറില്‍ ഒരാഴ്ചത്തെ ട്രെയിനിംഗ്. ഉച്ചയ്ക്ക് ഫാക്സ് വന്നു. കഴിഞ്ഞതവണ മുങ്ങിയത് കാരണം എം.ഡി.നല്ല സ്നേഹത്തോടെ വിളിച്ചു പറഞ്ഞു, രണ്ടാളെയും ഇന്ന് തന്നെ റിലീവ് ചെയ്തേക്കാന്‍. നാളെ രാവിലെ 10 മണിക്കു ആലുവായില്‍ എത്തണം. റെയില്‍വേ സ്റ്റേഷനില്‍ നമുക്ക് പോകാനുള്ള വണ്ടി ഉണ്ടാകും. ഇതാ നോക്ക്..

അവള്‍ ഓര്‍ഡര്‍ എന്റെ നേര്‍ക്ക് നീട്ടി. യാന്ത്രികമായി അത് വാങ്ങുമ്പോള്‍ അവള്‍ കളിയാക്കാന്‍ തുടങ്ങി...

അല്ലെങ്കിലും ഇപ്പോള്‍ നമ്മള്‍ രണ്ടാളും അങ്ങോട്ട്‌ ഓടിച്ചെന്നിട്ടെന്താ കാര്യം? ഗോപന്‍ ഡല്ഹിയില്‍ നിന്നും അടുത്താഴ്ചയേ വരൂ. നിന്റെ ശ്രീമാന്‍ അമേരിക്കയുടെ തകര്‍ച്ച ഇന്ത്യന്‍ സാമ്പത്തിക വ്യവസ്ഥിതിയെ എങ്ങനെ ബാധിക്കുന്നു എന്ന് ഉറക്കെ ചിന്തിച്ചു നടക്കുന്നുണ്ടാവും. വെറുതെ ഉറക്കം കളഞ്ഞു നീ കഴിഞ്ഞ തിങ്കളാഴ്ച വെളുപ്പിനെ ഉണ്ടാക്കിയതൊക്കെ ഇനി അടുത്താഴ്ച ചെന്നു എടുത്തു കളഞ്ഞാല്‍ പോരേ?

‘മതി... വാ ഹോസ്റ്റലില്‍ പോകാം...’

സ്റ്റേഷനില്‍ നിന്നും പുറത്തേയ്ക്കു നടക്കുന്നതിനടിയില്‍ പലതവണ നന്ദനെ വിളിച്ചു. എപ്പോഴും നമ്പര്‍ ബിസി. പിന്നെ ഒരു മെസ്സേജ് അയച്ചു. അല്ലെങ്കിലും താന്‍ എത്തുന്നതും കാത്ത് സ്റ്റേഷനില്‍ വരാറില്ല. പരാതിയുടെയും തര്‍ക്കങ്ങളുടെയുമൊക്കെ വര്‍ഷങ്ങള്‍ കൊഴിഞ്ഞു വീണപ്പോള്‍ സ്വന്തം വീട്ടില്‍ എപ്പോഴെങ്കിലും തമ്മില്‍ കാണുന്ന രണ്ടു അതിഥികളെപ്പോലെയായി ഞങ്ങൾ.

“ആകെ അല്‍പ്പനേരം മാത്രം എന്റെിയാത്ര തീരുവാന്‍. എന്നാല്‍ പിന്നെ അത് സാവധാനം കാഴ്ച്ചയൊക്കെ കണ്ടുരസിച്ചു സന്തോഷത്തോടെ അങ്ങ് നടന്നു തീര്ത്താല്‍  പോരേ” എന്ന ഗായത്രിയുടെ ജീവിത ഫിലോസഫി ഞാന്‍ വെറുതെ ഓർത്തുപോയി..

അവള്‍ക്ക് ഒന്നിനെക്കുറിച്ചും വേവലാതിയില്ല. ഏതു പ്രശ്നത്തിനും ഒരു വഴിയുണ്ടാവും എന്ന കാഴ്ച്ചപ്പാടാണ്. ഒരുതരത്തില്‍ അത് നല്ലതാണ്. തിരക്കിട്ടു ആധിയോടെ ജീവിച്ചാല്‍ ദിവസങ്ങൾ വേഗം തീര്‍ന്നു കിട്ടുമെന്നല്ലാതെ ജീവിക്കാന്‍ കഴിയില്ലല്ലോ. എന്തായാലും ഈ ഒറ്റപ്പെടലില്‍ നിന്നും തല്ക്കാലത്തേക്കുള്ള ഒരു രക്ഷപെടല്‍ ആവും ഈ യാത്ര എന്നോര്‍ത്തപ്പോള്‍ മനസ്സല്പം ശാന്തമായി.

കമ്പനിയുടെ ഇന്ത്യയിലുള്ള പല സ്ഥലത്തെ ഓഫീസുകളില്‍ നിന്നും വന്ന 20 പേര്‍ക്കുളള പരിശീലന പരിപാടിയാണ്. ചിലരെയൊക്കെ മുഖപരിചയമേ ഉള്ളു. അപരിചിതത്വത്തിന്റെ മുഖംമൂടിയണിഞ്ഞു മസ്സില്‍ പിടിച്ചിരിക്കുന്നവരെ ഒന്ന് നോക്കി ഗായത്രി പറഞ്ഞു

‘ഇത് CP* മാരുടെ വട്ടമേശ സമ്മേളനം ആയിരിക്കും.’

ഞാന്‍ ചിരിക്കാതിരിക്കാന്‍ ഗിഫ്റ്റ്‌ ബാഗിലെ ട്രെയിനിംഗ് നോട്സിന്റെ ഒപ്പമുള്ള ലിസ്റ്റ് എടുത്തു നോക്കി. ഒന്നാമത്തെ പേര് തപന്‍, കൊല്ക്കൊത്ത ഓഫിസ്‌.

ആദ്യ ദിവസം സെല്‍ഫ് അനാലിസിസ്‌ ആയിരുന്നു. ഈഗോ ഗ്രാം വരച്ചുകഴിഞ്ഞപ്പോള്‍ ആകെയുള്ള 19 പേരില്‍ 15 ഉം CP ( critical parents). അപ്പോഴാണ്‌ അയാള്‍ കയറി വന്നത്... ആരെയും നോക്കാതെ ഏറ്റവും പിറകിലുള്ള ചെയറില്‍ പോയിരുന്നു.

‘പ്രസിഡന്‍റ് ഇപ്പോഴാ വന്നത്.’

ഗായത്രി പതുക്കെ പറഞ്ഞു. ഞാന്‍ ചോദ്യഭാവത്തില്‍ അവളെ നോക്കി..

‘CP അസോസിയഷന്‍..’

ഹഹഹ.. ഞാന്‍ അറിയാതെ ചിരിച്ചുപോയി..

ആദ്യദിവസം കഴിഞ്ഞതോടെ എല്ലാവരുടെയും അപരിചിതത്വമൊക്കെ മാറി. പുഞ്ചിരിയും കുശലങ്ങളും തമാശയുമൊക്കെ ആയി എല്ലാവരും ഇടപഴകി. അപ്പോഴും ചുണ്ടത്ത് ഒട്ടിച്ചുവെച്ച ഒരു ചിരിയുമായി അയാള്‍ ബഹളങ്ങളില്‍ നിന്ന് ഒഴിഞ്ഞുമാറി. ഇടയ്ക്കിടെ ഗായത്രി പറയും,

ആ കല്‍ക്കത്തക്കാരന്റെ രണ്ടു കണ്ണും നിന്‍റെ മേലുണ്ട്.. ഹഹഹ.. നിന്‍റെ ജീവിതാഭിലാഷമല്ലേ കല്ക്കത്ത നഗരത്തില്‍ അലഞ്ഞു നടക്കണമെന്ന്. എന്താ വണ്ടി വിടുന്നോ? കൂട്ടിനൊരു ആളുണ്ടാവും..

ഫോണില്‍ പിന്നെയും സന്ദേശം വന്നതിന്‍റെ വെളിച്ചം തെളിഞ്ഞു.. അതില്‍ വാക്കുകള്‍ ഒന്നുമില്ലായിരുന്നു... അയാളോട് എന്തെങ്കിലും സംസാരിക്കണം എന്ന് തോന്നി. പക്ഷെ എന്തുപറയാന്‍? അസ്വസ്ഥതയുടെ നിഴലുകള്‍ മനസ്സില്‍ നിറയാന്‍ തുടങ്ങി... ചിന്തകള്‍ അവക്കിഷ്ടമുള്ള വഴിയെ നടന്നു.

വാതിലിലെ മുട്ട് കേട്ടാണ് ചിന്തയില്‍ നിന്നും ഉണര്‍ന്നത്. വാതില്‍ക്കല്‍ നിറഞ്ഞ ചിരിയുമായി കെയര്‍ടേക്കർ മരിയ.

ഫുഡ്‌ റെഡിയായി മാഡം.. തപന്‍ സര്‍ മടങ്ങി വന്നിട്ടുണ്ട് ... ഫ്ലൈറ്റ് ക്യാൻസൽ ആയത്രെ.

ഡൈനിങ്ങ്‌ ഹാളിലേയ്ക്ക് നടക്കുമ്പോള്‍ മനസ്സില്‍ കുഴിച്ചു മൂടിയ അസ്വസ്ഥത പിന്നെയും തല നീട്ടി പുറത്തേയ്ക്ക് വരാന്‍ തുടങ്ങി.

ഹലോ.. .തളര്‍ന്ന ശബ്ദത്തിൽ തപൻ വിഷ് ചെയ്തു.

ഹായ്‌, ഇനി എപ്പോഴാ ഫ്ലൈറ്റ്?

എന്നെ പറഞ്ഞു വിടാന്‍ ഇത്ര ധൃതിയായോ? നാളെ രാവിലെ ... യാമിനിക്ക് എന്നോടു ഒന്നും സംസാരിക്കാനില്ലേ?

ഞാന്‍ അവിശ്വസനീയതയോടെ അയാളെ നോക്കി. പിന്നെ ആഹാരം കഴിക്കുന്നതില്‍ ശ്രദ്ധിച്ചു. ഭക്ഷണം കഴിഞ്ഞിറങ്ങുമ്പോള്‍ അയാൾ എനിക്കൊപ്പം നടന്നു. പുറത്തു ഇരുട്ടിനു കനം വെച്ചിരുന്നു. സൂര്യ റാന്തലിന്റെ വെളിച്ചം പാല്‍ നിലാവുപോലെ മുറ്റത്ത്‌ വീണു കിടന്നു.

‘എന്റെ സാമീപ്യം ഇയാള്‍ക്കൊരു അസ്വസ്ഥതയാവില്ലെങ്കില്‍ നമുക്കല്പനേരം പുറത്തിരിക്കാം.’

ബംഗാളിച്ചുവയുള്ള മലയാളം കേട്ട് ഞാന്‍ അറിയാതെ ചിരിച്ചുപോയി..

വെള്ളരി പന്തലിനു താഴെ വിരിച്ച ചരൽക്കല്ലുകളില്‍ ഞങ്ങള്‍ ഇരുന്നു. ആകാശത്ത് അങ്ങിങ്ങായി മിന്നുന്ന കുഞ്ഞു നക്ഷത്രങ്ങള്‍ .

‘ഉം..പറയൂ.. എന്താണ്?’

‘എന്റെ ഫ്ലൈറ്റ്‌ മിസ്സായതല്ല. പോകാന്‍ കഴിഞ്ഞില്ല എന്നതാണ് സത്യം.. നിങ്ങളുടെ സാമീപ്യം എനിക്കെന്തോ ഒരുതരം സമാധാനമോ ശാന്തിയോ നല്‍കുന്നു.'

‘പ്ലീസ്‌ തപന്‍, നമുക്ക് മറ്റെന്തെങ്കിലും വിഷയം സംസാരിക്കാം...’

പറയണം യാമിനി എനിക്ക്... ഇതിനെപറ്റി മാത്രമേ നിങ്ങളോട് സംസാരിക്കനുള്ളു. ഈ കഴിഞ്ഞ മുപ്പത്തഞ്ച് വര്‍ഷത്തിനിടയിൽ, എന്റെ സ്വപ്നങ്ങളില്‍ , വിഭ്രാന്തികളില്‍ഒക്കെ എന്നെ സാന്ത്വനിപ്പിച്ചിരുന്ന ഈ രണ്ടു കണ്ണുകള്‍ ... അച്ഛന്റെ ചിത്രങ്ങളില്‍ മാത്രം ജീവന്‍ തുടിച്ചവ...

അച്ഛന്‍?

ജീവിച്ചിരുപ്പില്ല... കടുത്ത നിറക്കൂട്ടുകളുടെ കുറെ ചിത്രങ്ങള്‍ ബാക്കിവെച്ചു അച്ഛൻ ഭ്രാന്തിന്റെ‍ ലോകം സ്വയം അവസാനിപ്പിക്കുമ്പോഴേക്കും ഞാന്‍ മുതിര്‍ന്നിരുന്നു.

അമ്മയോ?

ഭ്രാന്തമായ സ്നേഹത്തിന്റെ മുറിവുകള്‍ സഹിക്കാനാവാതെ അമ്മ മരണത്തിലേക്ക് അച്ഛനു മുന്‍പേ നടന്നു പോയി.

അവര്‍ പ്രണയിച്ചു വിവാഹം കഴിച്ചതാണോ?

എങ്ങനെ മനസ്സിലായി? ഓഹ്... പ്രണയത്തിന്റെ ബാക്കിപത്രം പലപ്പോഴും പീഡനങ്ങളും മുറിവുകളും മാത്രമാണല്ലേ?

വരണ്ട ചിരിക്കുശേഷം അയാള്‍ തുടര്‍ന്നു ....

അതെ, കല്ക്കത്തയിലെ ഒരു ചിത്രകലാ ക്യാംപിൽ വെച്ചുള്ള പരിചയം. സ്നേഹിച്ചു സ്നേഹിച്ചു കൊന്നതാണ് നിന്റെ അമ്മയെ എന്ന് അച്ഛമ്മ എപ്പോഴും പറയാറുണ്ട്‌.

അച്ഛനും എനിക്കുമിടയിലെ ഒരു വാതിലായിരുന്നു അമ്മ. മുലയൂട്ടുന്ന അമ്മയെ പലപ്പോഴും അച്ഛന്റെ ചിത്രശാലയിലേക്ക് ഭ്രാന്തനെ പോലെ വലിച്ചിഴച്ചു കൊണ്ട് പോകുമായിരുന്നു. ചായം കോരിയൊഴിച്ച ശരീരവും കീറിപ്പറിഞ്ഞ വസ്ത്രങ്ങളുമായി കുളിത്തൊട്ടിയില്‍ കിടന്നു പുലരുവോളം അമ്മ കരയുന്നത് നിസ്സഹായയായി അച്ഛമ്മ നോക്കിയിരിക്കും...

വീട്ടില്‍ വേറെ ആരുമില്ലേ? ബന്ധുക്കള്‍ ?

അച്ഛമ്മയും ജോലിക്കാരും മാത്രം. അച്ഛനു വളർത്തമ്മ മാത്രമേ ഉണ്ടായിരുന്നുള്ളൂ. അമ്മയുടെ ബന്ധുക്കളെ എനിക്കറിയില്ല. കണ്ടുപിടിക്കാന്‍ ശ്രമിച്ചിട്ടില്ല.. പ്രണയത്തിന്റെ നിറങ്ങളും ഭ്രാന്തിന്റെ കഥകളും അവരെ കേൾപ്പിക്കുന്നതെന്തിന്?

‘തപന്‍ കുറച്ചു വിശ്രമിക്കു... ഒന്നുറങ്ങിയാല്‍ മനസ്സ് ശെരിയാകും...’

‘ഉം... ഇവിടെ വന്നതിനു ശേഷം മാത്രമല്ല, കഴിഞ്ഞ ഒരു വര്‍ഷമായി ഞാൻ ശെരിക്കുറങ്ങിയിട്ട് ... ഈ കണ്ണുകള്‍ ആദ്യം കണ്ട ദിവസം മുതല്‍ എനിക്കുറങ്ങാന്‍ കഴിഞ്ഞിട്ടില്ല .. നിങ്ങളെ കഴിഞ്ഞ ഒരു വര്‍ഷത്തിനിടയിൽ പലപ്പോഴും കണ്ടു. നിങ്ങളെപ്പറ്റി എനിക്കെല്ലാം അറിയാം’.

‘എങ്ങനെ, എവിടെവെച്ച്? എന്നെപ്പറ്റി എന്തറിയാന്‍?’

നിങ്ങളുടെ ഓഫീസില്‍ വെച്ച്. പ്രൊജക്റ്റ്‌ മാനേജർ രാജീവ് എന്റെ് ഒരേയൊരു സുഹൃത്താണ്. അവന്‍ കല്ക്കത്തയിൽ നിന്നും ട്രാന്‍സ്ഫറായി വീണ്ടും നിങ്ങളുടെ ഒഫീസില്‍ ജോയിന്‍ ചെയ്യാൻ വന്നപ്പോൾ ഞാനും വന്നിരുന്നു. എന്റെ അഛമ്മയുടെ നാടു കാണാൻ മാത്രം...

അച്ഛൻ എപ്പോഴും ചുരുട്ടിപ്പിടിച്ചിരുന്ന ചിത്രത്തിലെ കണ്ണുകള്‍ അന്നാണ് ആദ്യമായി ജീവനോടെ നിങ്ങളിൽ കണ്ടത്...പിന്നെ പലപ്പോഴും വന്നു ..ഇപ്പോള്‍ ഈ പരിശീലനത്തിനും നിങ്ങളുടെ പേരുള്ളത് കൊണ്ട് മാത്രം വന്നതാണ് ...

രാജീവോ? എന്റെ കളിക്കൂട്ടുകാരനും നന്ദന്റെ കസിനുമാണ്. പക്ഷെ അവന്‍ നിങ്ങളെപ്പറ്റി ഒന്നും പറഞ്ഞുകേട്ടില്ലല്ലോ...?

ഞാന്‍ പറഞ്ഞിരുന്നു എന്നെ നിങ്ങൾക്ക് പരിചയപ്പെടുത്തണ്ട എന്ന്. ഈ കണ്ണുകള്‍ അന്നുമുതലേ എന്റെ ഹൃദയത്തിൽ കൊത്തി വലിക്കാൻ തുടങ്ങി. നിങ്ങളെപ്പറ്റി കൂടുതല്‍ അറിയണമെന്ന് തോന്നി..

എനിക്ക് രാജീവിനോടു വല്ലാത്ത ഈർഷ്യ തോന്നി. അവന്‍ എന്തിനാണ് എന്റെ ജീവിതം ഇയാള്‍ക്ക് മുന്നില്‍ തുറന്നു വെച്ചത്. മനസ്സില്‍ തിളച്ചുപൊന്തുന്ന ദേഷ്യം മറച്ചു ഞാന്‍ പറഞ്ഞു ..

‘നേരം ഒരുപാടു വൈകി തപന്‍. അതിരാവിലെയാണ് എന്റെ ട്രെയിൻ ... അല്പം ഉറങ്ങണം..’

ഞാന്‍ മുറിയിലേക്ക് പോകാനായി എഴുന്നേറ്റു.. തപന്‍ എന്നെ തന്നെ നോക്കി നില്ക്കുന്നുണ്ടായിരുന്നു. പെട്ടെന്ന് അയാള്‍ ചോദിച്ചു...

എന്തിനാണ് നിങ്ങള്‍ ഒരാളിന്റെ തിരക്കെന്ന മറ്റൊരു ഭ്രാന്തില്‍ ജീവിക്കുന്നത്? പത്ത് ദിവസം ഇവിടെ കഴിഞ്ഞപ്പോൾ എല്ലാവരും വീടുകളിലേക്ക് ഓടിപ്പോയി... പക്ഷെ നിങ്ങള്‍ മാത്രം ഇവിടെ... കാത്തിരിക്കാന്‍ അവിടെ ആരുമില്ലെന്ന് എനിക്കറിയാം.

ഞാന്‍ നനഞ്ഞ ഒരു ചിരിയിൽ മുഖം തുടച്ചു തിരിഞ്ഞു നടന്നു. ചവിട്ടുപടികള്‍ കയറി വരാന്തയിലേക്ക് കാലെടുത്ത് വെയ്ക്കുമ്പോഴേക്കും തപന്‍ എന്റെ മുന്നിൽ വന്നു നിന്നു... പിന്നെ ശാന്തമായി ചോദിച്ചു..

വരുന്നോ എന്റ കൂടെ? എന്റെ അമ്മയായി? സ്വപ്നം നനയ്കുന്ന ഈ കണ്ണുകളും അതിലെ സ്നേഹവും എന്റെ വിഭ്രാന്തികള്‍ ഇല്ലാതാക്കും...

ഞാന്‍ അയാളെ സൂക്ഷിച്ചു നോക്കി. അകലെപ്പോയ അമ്മ വന്നെത്തുമ്പോള്‍ വിതുമ്പുന്ന ചുണ്ടുമായി ഓടി വരുന്ന എന്റെ സ്വപ്നത്തിലെ കുഞ്ഞിന്റെ മുഖമായിരുന്നു അപ്പോള്‍ അയാള്‍ക്ക് ‌.

അലസമായി കിടന്ന അയാളുടെ മുടിച്ചുരുളുകള്‍ ഒതുക്കി വെച്ച് ഞാന്‍ പറഞ്ഞു...

ഇല്ല തപന്‍... ഈ ഭ്രാന്തുകളില്‍ നിന്നും നിനക്കോ എനിക്കോ മോചനമില്ല. എന്റെറ വഴി എന്നെയും കാത്തു കിടപ്പുണ്ട്... കടുത്ത നിറക്കൂട്ടുകളില്ലാത്ത സ്വപ്നങ്ങളുടെ വിരല്‍ത്തുമ്പു പിടിച്ച് അതിലൂടെ ജീവിതം നടന്നു തീര്‍ക്കാനാണ് എനിക്കിഷ്ടം. നീ പോകാനൊരുങ്ങു...

ശുഭ രാത്രി!

----------------------------------------------------------------------------------------
CP*....Critical Parent
മനുഷ്യരുടെ ഒരു ഈഗോ സ്റ്റേറ്റ് ആണിത്. എന്തിനേയും ഏതിനേയും വിമര്‍ശിക്കുന്ന, ഞാനാണ്‌ ശരി എന്ന് വിശ്വസിക്കുന്ന , കര്‍ക്കശ സ്വഭാവമുള്ളവരെയാണ് Critical Parent എന്ന് പറയുന്നത്.

(Pic courtsey: Google)

Sunday, February 19, 2012

വാകപ്പൂക്കളെ സ്നേഹിയ്ക്കുകയും വെറുക്കുകയും ചെയ്യുന്നവര്‍

ലക്ഷ്മി ... ഇന്നും വാകപ്പൂക്കളും നോക്കി സമയം കളയുകയാണോ..? നീ എത്ര സാള്‍ട്ടു പിറകിലാണെന്നോ ? ഇങ്ങനെ പോയാല്‍ ഞാന്‍ റെക്കാര്‍ഡ് സൈന്‍ ചെയ്യില്ല..കേട്ടോ ?

ലതയുടെ ടേബിളിലെ ബ്യൂററ്റ്‌ ശെരിയാക്കി കൊടുക്കുന്നതിനിടയില്‍ ടീച്ചര്‍ വിളിച്ചു പറഞ്ഞു.

പുകയും രൂക്ഷഗന്ധവും നിറഞ്ഞ കെമിസ്ട്രിലാബിനെ എന്നും വെറുത്തിരുന്നു...
പതഞ്ഞുയരുന്ന പരീക്ഷണങ്ങള്‍ രേഖപെടുത്താതെ എപ്പോഴും ജനലിനപ്പുറം പൂത്തുലഞ്ഞു നില്ക്കുന്ന വാക നോക്കി നില്ക്കാനായിരുന്നു ഇഷ്ടം... പിന്നെ വിഷാദം വീണുറഞ്ഞ, മയങ്ങിയ കണ്ണുകളും ചന്ദനത്തിന്റെ മണവുമായി വരുന്ന ശ്രീദേവി ടീച്ചറുടെ സാന്നിദ്ധ്യവും..എന്നെ
വഴക്കുപറയുമായിരുന്നെങ്കിലും ടീച്ചറും വാകമാരച്ചോട്ടിലേക്ക് നോക്കി ആയുസ്സില്ലാത്ത പൂക്കള്‍ എന്ന് പിറുപിറുക്കുന്നത് കേട്ടിട്ടുണ്ട് .

കോളേജ്‌ബസ്സില്‍ കയറാതെ എന്നും രാവിലെ ട്രാന്‍സ്പോര്‍ട്ട് ബസ്സില്‍ കയറി കോളേജ്‌  ജംഗ്ഷനില്‍ലിറങ്ങി  വാക പൂത്തുലഞ്ഞു നില്ക്കുന്ന വഴികള്‍ മുഴുവന്‍ നടന്നു കോളേജില്‍ എത്തുമ്പോള്‍ , നിനക്ക് വട്ടാണെന്ന് പറഞ്ഞു കൂട്ടുകാരികള്‍ കളിയാക്കും... ക്ലാസ്സിലെത്തിയാല്‍ പുസ്തകം ഡസ്കിലേക്ക് വലിച്ചെറിഞ്ഞു ഓടിപ്പോകും വാകചോട്ടിലേക്ക്...

അടിച്ചുവാരുന്ന ചേച്ചി പറയും.
'ഈ കുട്ടീടെ ഭ്രാന്തെ... എന്റെ നടുവൊടിഞ്ഞു ഈ പണ്ടാരം മുഴുവന്‍ തൂത്തുവാരി....ഉം കാശുള്ള വീട്ടിലെ കുട്യോള്ക്ക് എന്താ .. അവര്‍ക്ക്എല്ലാം ഭംഗി അല്ലെ....?'
‘അയ്യോ അത് പേരില്‍ മാത്രമേ ഉള്ളന്റെ ചേച്ച്യേ’ ....
'തന്നെതന്നെ..ഒന്ന് പോ കുഞ്ഞേ..ഞാന്‍ തൂത്തു വാരട്ടെ...'

അപ്പോഴെല്ലാം മനസ്സില്‍ പറയും, ഒരിക്കലും വാരിക്കളയാതെ പൂവെല്ലാം വീണോഴിയുന്ന ഒരു വാക എന്റെ വീട്ടില്‍ നട്ടു വളര്‍ത്തുമെന്ന്..

എപ്പോഴും വാകയുടെ ഒരു തൈക്ക് വേണ്ടി തിരഞ്ഞു... എത്ര വിത്തുകള്‍ കൊണ്ടിട്ടിട്ടും ഒരു തൈ പോലും കിളിര്‍ത്തില്ല.

സര്‍ക്കാരിന്റെ വനവല്ക്കരണത്തിന്റെ ഭാഗമായി വീടിനുമുന്നിലെ റോഡരുകില്‍ വാകത്തൈ നട്ടിരിക്കുന്നത് ഒരു ദിവസം വൈകിട്ട് കോളേജില്‍ നിന്നും വന്നപ്പോഴാണ് കണ്ടത്. ബാക്കി എല്ലാം കാറ്റാടിമരത്തിന്റെ തൈകള്‍ . എനിയ്ക്കായ്‌ ആരോ കൊണ്ട് നട്ടപോലെ നില്കു്ന്ന വാകത്തൈ. അത് ഇളക്കി എടുക്കാന്‍ അമ്മയെ കൂട്ട്പിടിച്ചു... ഒരു ചെറിയ കള്ളം പോലും പറയുന്നത് ഇഷ്ടമില്ലാത്ത അമ്മ കണ്ണുരുട്ടി...

അയ്യേ മോഷ്ടിക്കയോ.?.നമുക്ക് അവരോടു ചോദിച്ചിട്ടെടുക്കാം..
നാളെ അമ്മ ചോദിക്കുമോ ?
ഉം... ഇപ്പോള്‍ പോയി കുളിച്ചിട്ടുവാ ...ഞാന്‍ കഴിക്കാന്‍ എടുത്തു വെയ്ക്കാം

രാത്രിയില്‍ പൂത്തുനിറഞ്ഞു നില്ക്കുന്ന വാകയുടെ ചുവട്ടിലിരുന്നു പഠിക്കുന്നത് സ്വപ്നം കണ്ടു..രാവിലെ പോകുമ്പോള്‍ അതവിടെ തന്നെ ഉണ്ടെന്നു ഉറപ്പു വരുത്തി. വൈകിട്ട് വന്നപ്പോള്‍ അമ്മ പറഞ്ഞു...

പണിക്കാരൊന്നും ഇന്ന് വന്നില്ല..അവരൊക്കെ പോയി എന്നാ തോന്നുന്നേ ...

സന്ധ്യയായി... എങ്ങനെയെങ്കിലും അതിളക്കി എടുക്കണം എന്നുവിചാരിച്ചു മുറ്റത്തെ മാവിന്‍ ചോട്ടില്‍ പതുങ്ങി നിന്നു. പക്ഷെ ആളുകള്‍ അങ്ങോട്ടുമിങ്ങോട്ടും പോയ്കൊണ്ടേയിരുന്നു. വൈകി എത്തിയ ഏട്ടന്‍ എന്നെ കണ്ടതും വഴക്ക് തുടങ്ങി...

കേറിപ്പോ അകത്ത്..ഈ ഇരുട്ടത്ത്‌ നീ ഇവിടെ എന്ത് ചെയ്യുവാ..?

ഒന്നും മിണ്ടാതെ കൈയിലിരുന്ന ചെറിയ മണ്‍വെട്ടിയും വലിച്ചെറിഞ്ഞു ഞാന്‍ അകത്തേക്ക് പോയി. എത്ര നിര്‍ബന്ധിച്ചിട്ടും അന്ന് ഊണ് കഴിച്ചില്ല. അവസാനം വാശി തീര്‍ക്കാന്‍ ഏട്ടന്‍ തന്നെ വന്നു...

നിനക്കെന്താ വേണ്ടത് ..?വാകത്തൈ എടുക്കണം ?.. പോയി ഊണ് കഴിക്കു..ഏട്ടന്‍ പോയി എടുത്തു വരാം.

അത് കേട്ടതും അമ്മ വിലക്കി..
മോനെ വേണ്ട... ആകെ കിട്ടുന്ന തേങ്ങപോലും ഇനി കിട്ടില്ല... അത് വലിയ മരമാകും..

ഏട്ടന്‍ ചിരിച്ചു കൊണ്ടു പോയി. രാത്രി തന്നെ വാക ഇളക്കി കൊണ്ടു വന്നു മുറ്റത്ത് തന്നെ നട്ടു..
വാക അതിവേഗം വളര്‍ന്നു പൂക്കുംപോഴേക്കും അമ്മ പറഞ്ഞ പോലെ മുറ്റത്തെ മൂന്നു തെങ്ങിലും തേങ്ങ കുറഞ്ഞു. ഓരോ പ്രാവിശ്യവും പറമ്പ് വൃത്തിയാക്കുമ്പോള്‍ വാക വെട്ടാന്‍ അമ്മ പറയും...നിറഞ്ഞു വരുന്ന എന്റെ കണ്ണുകള്‍ നോക്കി പിന്നെ പണിക്കാരനോടു അമ്മ പറയും, 'ഭാസ്കരാ, അടുത്ത തവണ ആകട്ടെ..'

ആദ്യമൊക്കെ വാക പൂത്തുലയുന്നത് വീട്ടിലുള്ളവര്‍ക്കും വരുന്നവര്‍ക്കുമൊക്കെ ഒരു കാഴ്ച്ചയായിരുന്നു. പക്ഷെ പൂകൊഴിഞ്ഞാല്‍  കറുത്ത കായ്‌ പൊട്ടിത്തെറിച്ചു മുറ്റമാകെ വിതറി വൃത്തികേടാകും. മാത്രമല്ല, നുരയ്ക്കുന്ന പോലെ ഏതോ കറുത്ത ജീവികള്‍ ചുറ്റും ഇഴഞ്ഞു നടക്കും.
അവസാനം വാക വെട്ടാന്‍ തീരുമാനമായി. എന്തായാലും എന്നെ കല്യാണം കഴിച്ചുവിടാന്‍ സമയമായി, ഞാന്‍ പോയിട്ട് നിങ്ങളൊക്കെ എന്താന്ന് വെച്ചാല്‍ ചെയ്തോ എന്ന എന്റെ പിടിവാശിയില്‍ എന്റെ വാക രക്ഷപെട്ടു.

ആ കൊല്ലം അമ്മ ഒന്നും പറയാതെ ഞങ്ങളെ വിട്ടുപോയി...

വാകയുടെ കുറച്ചപ്പുറം അമ്മ നട്ട ഒട്ടുമാവ് പടര്‍ന്നു പന്തലിച്ചു നിറയെ മാങ്ങയുമായ്നിന്നു. അതില്‍ ഞാന്‍ നട്ടുപിടിപ്പിച്ച ചന്ദന മുല്ലയില്‍ നിറയെ പൂക്കള്‍ വിരിഞ്ഞു... തനിച്ചായപ്പോള്‍ , ചില വിശ്വാസത്തകര്‍ച്ച്ചകള്‍ മനസ്സില്‍ തീ കോരിയിട്ടപ്പോള്‍ ഒക്കെ, നെറുകയില്‍ സാന്ത്വനമായി പൂക്കള്‍ പൊഴിച്ച് വാകമരച്ചോട്ടില്‍  അമ്മയുടെ സാന്നിധ്യം ഞാന്‍ അറിഞ്ഞു. അമ്മയോട് പറയുമായിരുന്ന എല്ലാ നുറുങ്ങു വിശേഷങ്ങളും ഞാന്‍ വാകമരച്ചോട്ടിലിരുന്നു പറയുന്നത് ചന്ദനമുല്ലയിലെ പൂക്കള്‍ അടര്ത്തിയെടുക്കുന്ന കാറ്റായി വന്നു അമ്മയും കേട്ടു.

എന്റെ കല്യാണം കഴിഞ്ഞു... പുതിയ വീട്ടില്‍ രാവിലെ ജനാല തുറന്നപ്പോള്‍ തിണ്ടിനരികില്‍ നിറയെ പൂത്തുനില്കുന്ന വാകകള്‍ . അറിയാത്ത സ്ഥലത്തിന്റെയും ആള്‍ക്കാരുടെയും അപരിചിതത്വം ആ നിമിഷം എങ്ങോ പോയ്‌ മറഞ്ഞു. അടുത്ത വീട്ടുകാര്‍ പറമ്പ് വൃത്തിയാക്കുമ്പോള്‍ എല്ലാ വാകമരങ്ങളും വെട്ടിക്കളഞ്ഞത് തീരാ നോവായി..

പിന്നൊരിക്കല്‍ വീട്ടില്‍ വരുമ്പോള്‍ എന്റെ വാകമരം ഇല്ല..
ഞാന്‍ സങ്കടത്തോടെ അത് നട്ടിരുന്നിടത്തു പോയി നിന്നു. എന്റെ കണ്ണീരും ചിരിയും എല്ലാം അറിഞ്ഞ എന്റെ വാക ...

ഏട്ടത്തിയമ്മ പതുക്കെ പറഞ്ഞു...
നോക്ക്, തുളസിത്തറയിലെ തുളസിയില്‍പോലും വാക കാരണം നിറയെ പുഴുവായി.. അതാ അവസാനം ഏട്ടന്‍ വെട്ടാന്‍ പറഞ്ഞത്...

ഞാന്‍ തിരിഞ്ഞു നോക്കുമ്പോള്‍ അതിനപ്പുറത്തെ മാവിലും നിറയെ പുഴുക്കള്‍ , മാവില്‍ പടര്‍ത്തിയ  ചന്ദന മുല്ലയും കരിഞ്ഞുണങ്ങി കിടക്കുന്നു. എന്റെ അമ്മയുടെ ആത്മാവ് ആ വീട്ടിലില്ലെന്നു എനിക്കപ്പോള്‍ തോന്നി.. ഞാനൊന്നോരുപാടു കരഞ്ഞു, എന്തിനെന്ന് എനിക്ക് തന്നെ അറിയാതെ.

നോക്കിയെ ഈ കൊച്ചിന്റെ കാര്യം..കെട്ടിയോന്‍ വന്നു മടങ്ങി പോയിട്ട് ഒരു തുള്ളി കണ്ണീരും വീണില്ല..നിറവയറുമായി നിന്ന് കരയാതെ..
വീട്ടിലെ പണിക്കുനില്ക്കുന്ന അമ്മച്ചി എന്നെയും കൂട്ടി അകത്തേക്ക് നടന്നു..

വര്‍ഷങ്ങള്‍ പിന്നെയും കടന്നുപോയി... സ്ഥലം മാറ്റം കിട്ടിയപ്പോള്‍ വാകമരങ്ങള്‍ പൂത്തു നില്‍ക്കുന്ന വഴിയെ എന്നും റെയില്‍വേ സ്റ്റേഷനിലെക്കു ധൃതിയില്‍ പോകേണ്ടി വന്നു. ദീര്‍ഘദൂരമുള്ള ട്രെയിന്‍ യാത്രയില്‍ ആത്മാവിന്റെ ഭാഗം പോലെ ഒരു സുഹൃത്തിനെ കിട്ടി, പാര്‍വ്വതി. ജീവിതത്തിന്റെ വേവുകളില്‍ തനിച്ചായിപ്പോയെങ്കിലും നല്ല മനക്കരുത്തുള്ളവള്‍ , സ്വന്തം വിഷമങ്ങളുടെ വേവലാതികള്‍ മറന്നു സുഹൃത്തുക്കളുടെ വിഷമങ്ങള്‍ക്ക് തണലാകുന്നവള്‍ ... നന്നായി വായിക്കുന്നവള്‍ . എന്റെ കയ്യിലെ പുസ്തകങ്ങളാണ് ഞങ്ങളെ അടുപ്പിച്ചതും. ചില ദിവസങ്ങളില്‍ ട്രെയിന്‍ കിട്ടാതാകുമ്പോള്‍ അടുത്ത ട്രെയിന്‍ വരുന്നത് വരെ വാകപ്പൂക്കളെ കണ്‍നിറയെ കണ്ടു. അപ്പോഴൊക്കെ ഓര്‍മ്മകളില്‍ സുഗന്ധവും കണ്ണീരും നിറഞ്ഞു .

അന്ന് പാര്‍വ്വതിയ്ക്കും ആദ്യത്തെ ട്രെയിന്‍ കിട്ടിയില്ല. അവള്‍ക്കറിയാം, ഇനി ചായയും പഴം പൊരിയും വാങ്ങി വാകമരത്തിന്റെ ചോട്ടില്‍ പോയിരിക്കണമെന്ന്. പക്ഷെ അവിടെ ഇരിക്കുന്നത് അവള്‍ക്ക് എന്തോ അസ്വസ്തയാണ്. അതെനിക്കും അറിയാം... എങ്കിലും ഞാന്‍ ചോദിച്ചില്ല. വാകച്ചോടും കഴിഞ്ഞു പിന്നെയും നടക്കുമ്പോള്‍ അവള്‍ ചോദ്യഭാവത്തില്‍ എന്നെ നോക്കി..

ഇനി നമുക്കവിടെ ഇരിക്കണ്ട... ഈ ബദാമിന്റെ ചോട്ടില്‍ ഇരിക്കാം. അവിടെ ബെഞ്ച് എതിര്‍ വശത്തേയ്ക്കാണിട്ടിരിക്കുന്നത്..അതിലിരുന്നാല്‍ വാക മരവും കാണില്ല..

ലെച്ചു ... നിന്നെപ്പോലെ ഞാനും ഒരിക്കല്‍ വാകപ്പൂക്കളെ സ്നേഹിച്ചിരുന്നു .പിന്നെ ഒരു ദീര്‍ഘ- നിശ്വാസത്തോടെ പറഞ്ഞു, പക്ഷെ ഇപ്പോള്‍  അവയെ കാണുമ്പോള്‍ ആ കറുത്ത് നുരയ്ക്കുന്ന പുഴുക്കളെയാണെനിക്കൊര്‍മ്മ വരിക..

അവളെന്‍റെ കൈവിരലുകളമര്‍ത്തി..പിന്നെ പറഞ്ഞു തുടങ്ങി ....

എങ്ങനെ എന്നെനിക്കറിയില്ല..എന്റെ ഒരു സൌഹൃദം പ്രണയമായത്. തീവ്രമായ അനുരാഗമായി മാറുന്നതിനു മുമ്പ് തന്നെ ജീവിതത്തിലെ സുഹൃത്തുക്കളെക്കുറിച്ചെല്ലാം അദ്ദേഹം പറയുമായിരുന്നു . ഒരെഴുത്തുകാരന്റെ വികാരപ്പകര്‍ച്ചകള്‍ എനിക്ക് മനസ്സിലാകുമായിരുന്നു. എന്നെപ്പോലെ അദ്ദേഹത്തിനും വാകപ്പൂക്കളെ ഇഷ്ടമായിരുന്നു..ഒരുപാട്. പക്ഷെ അതൊരു സുഹൃത്തിനോടുള്ള ഇഷ്ടത്തിന്റെ പേരിലായിരുന്നു എന്ന് മാത്രം. അതിനെ പറ്റി ഒരിക്കല്‍ ഞാന്‍ ചോദിച്ചു ..'അവളെ എനിക്കിഷ്ടമാണ്..ആ ഇഷ്ടത്തിനു ഒരു നിര്‍വചനം ഇല്ല പാറൂ.. സം സോര്‍ട്ട് ഓഫ് ഡിവൈന്‍ ലവ്.. അതില്‍ മറച്ചു വെയ്ക്കാനോ ഒളിച്ചു വെയ്ക്കാനോ ഒന്നുമില്ലെനിക്ക്'..പക്ഷെ അത് പറയുമ്പോള്‍ അദ്ദേഹത്തിന്റെ ശരീര ഭാഷ, കണ്ണുകളിലെ തിളക്കം ഒക്കെ ആ ഇഷ്ടത്തിന്റെ ആഴം വെളിപ്പെടുത്തുന്നുണ്ടായിരുന്നു. ഒരിക്കല്‍ അദ്ദേഹം എഴുതി വെച്ചിരുന്ന കവിതകള്‍ എനിക്ക് വായിക്കാന്‍ തന്നു..പലതും അവള്‍ക്ക് വേണ്ടി എഴുതിയതായിരുന്നു..അന്നൊക്കെ അവള്‍ അദ്ദേഹത്തിന്റെ പ്രിയപ്പെട്ട കൂട്ടുകാരി ആയിരുന്നു..

ഇപ്പോഴോ? അവളുടെ മൌനം മുറിച്ചു ഞാന്‍ ചോദിച്ചു..
ഇപ്പോഴും ആണ്‌. ......
നീ ചോദിച്ചില്ലേ അദ്ദേഹത്തോട്?
ഉം..ചോദിക്കുംപോഴൊക്കെ ഇങ്ങനെയാ പറയുക ...'ഞാന്‍ എത്രയോ വട്ടം നിന്നോടു പറഞ്ഞു പാറൂ .. ഇനി വിശദീകരിക്കാന്‍ എനിക്ക് വയ്യ ..എനിക്കവള്‍ ആദ്യം സുഹൃത്തായിരുന്നു, വളരെ പ്രിയമുള്ളവള്‍ .. ഇന്ന് അവള്‍ എനിക്കനിയത്തിയാണ്... നിനക്ക് മനസ്സിലാക്കാന്‍ പറ്റുമെങ്കില്‍ മനസ്സിലാക്ക്... എന്റെ ജീവിതത്തില്‍ ഒരുപാടുപേര്‍ വന്നുപോയി..പക്ഷെ നിന്നെ സ്നേഹിക്കുന്നപോലെ അവരെ ആരെയും ഞാന്‍ സ്നേഹിച്ചിട്ടില്ല... നിനക്കറിയുന്നപോലെ അവര്‍ക്കാര്‍ക്കും എന്നെ അറിയുകയുമില്ല. നീ എപ്പോഴും സ്നേഹവും പ്രണയവും കൂട്ടിക്കലര്‍ത്തുന്നത് എന്തിനാണ് ?..'  എനിക്ക് പിന്നെ മറുപടി ഉണ്ടാവില്ല അദ്ദേഹത്തോട് പറയാന്‍.. ..
'അദ്ദേഹം പറയുന്നത് ചിലപ്പോള്‍ സത്യമായിരിക്കാം പാറു..’
‘ആയിരിക്കാം ..പക്ഷെ ഈഭാരം ചുമക്കാന്‍ എനിക്ക് വയ്യ... ആ പ്രണയം ഉപേക്ഷിക്കാന്‍ എന്റെ മനസ്സ് പറയുന്നു ..എപ്പോഴും ഒരു ഭയത്തോടെ ആര്‍ക്കാ സ്നേഹിക്കാന്‍ കഴിയുക? പ്രണയത്തിന്റെ തീജ്വാല പോലെയുള്ള വാകപ്പൂക്കള്‍ കാണുമ്പോള്‍ എന്റെ മനസ്സില്‍ അസ്വസ്ഥതയുടെ നുരയ്ക്കുന്ന പുഴുക്കളിഴയുന്നു..’

ഞാന്‍ ഒന്നും പറഞ്ഞില്ല... വിറയ്ക്കുന്ന ചുണ്ടുകളും കൈവിരലുകളും നനയുന്ന കൺകോണുകളും അവള്‍ അനുഭവിക്കുന്ന ആത്മസംഘര്‍ഷം എത്രെയെന്നു പറയുന്നുണ്ടായിരുന്നു. ഒരിക്കല്‍ ഹിഡുംബ വനത്തില്‍ തനിച്ചിരുന്ന ഭീമന്റെ അടുക്കല്‍ , നോക്കിയാല്‍ തനിക്കേറ്റവും ഇഷ്ടപ്പെട്ട ആളിന്റെ രൂപം തെളിയുന്ന വിശേഷപ്പെട്ട ഒരു കണ്ണാടി തുണ്ടുമായ്‌ ഹിഡുംബി ഓടിവന്നതും അവന്റെ നേര്‍ക്ക് അത് പിടിച്ചപ്പോള്‍ അവിടെ പാഞ്ചാലിയുടെ മുഖം തെളിഞ്ഞതും, അത്കണ്ടു അവള്‍ പൊട്ടിക്കരഞ്ഞുകൊണ്ട് കാട്ടിലേയ്ക്കു ഒടിപ്പോയതുമായ കഥ പണ്ട് ചെറിയമ്മ പറഞ്ഞുതന്നതോര്‍മ്മ വന്നു. ഈ വാകപ്പൂക്കളെ കാണുമ്പോള്‍ പാര്‍വ്വതിയുടെ മനസ്സും ആര്‍ത്തലച്ചു കരയുന്നുണ്ടാവാം.

പ്രണയത്തിനും സ്നേഹത്തിനുമിടയിലെ അതിര്‍വരമ്പ് എവിടെയാണ്? എപ്പോഴാണത് മാഞ്ഞു പോവുക? സ്നേഹത്തിന്റെ വിചിത്രമായ വഴികള്‍ ... അവയുടെ അര്‍ത്ഥം അറിയാനാവാതെ ഒഴിഞ്ഞുകിടന്ന റയില്‍ പാളങ്ങളില്‍ സാന്ധ്യരശ്മികള്‍ വീണു ചിതറുന്നതും നോക്കി അവള്‍ക്കൊപ്പം ഞാനിരുന്നു..